
ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമപ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് കോടികളുടെ കടബാധ്യതയിൽ വൻ ഇളവ് അനുവദിച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഏകദേശം 22,000 കോടി രൂപയുടെ ബാധ്യതയിൽ 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവാണ് ട്രിബ്യൂണൽ പുറപ്പെടുവിച്ചത്.
ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് എൻസിഎൽടിയുടെ നടപടി. സുഭാഷ് ചന്ദ്രയുടെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്.
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമാണ് കേസ് പരിഗണിച്ചത്. കടക്കാരൻ സമർപ്പിക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരത്തിന് ഐബിസി പ്രകാരം നിർണായക പ്രാധാന്യമുണ്ട്.
ഈ കേസിൽ ഉൾപ്പെട്ട 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്ര മുന്നോട്ടുവച്ച തിരിച്ചടവ് പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻസിഎൽടി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, വിഷയത്തിൽ നേരത്തെ എൻസിഎൽടി ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്ന് കേസ് മൂന്നാമതൊരു അംഗത്തിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടർന്ന് ലഭിച്ച വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.










